Football Sports

ആൻഫീൽഡിൽ ബാഴ്സയെ ഗോളില്‍ മുക്കി ലിവര്‍പൂള്‍ ഫൈനലില്‍

മെസി ഉൾപ്പെടെ കാഴ്ച്ചക്കാരായ മത്സരത്തിൽ ആൻഫീൽഡിൽ എതിരില്ലാത്ത നാല് ഗോളിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്ലോപ്പിന്റെ ‌‍ചെമ്പട. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

കളിയിലുടനീളം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ലിവർപൂൾ താരങ്ങൾ കാഴ്ച്ചവെച്ചത്. അവരുടെ സൂപ്പർ താരങ്ങളായ സലാഹും ഫിർമീനോയും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങിയതെങ്കിലും മത്സരം തുടങ്ങിയത് മുതൽ തിരിച്ചുവരാനുള്ള അടങ്ങാത്ത അഭിനിവേഷം അവരുടെ കളിയിൽ പ്രകടമായിരുന്നു.

ഏഴാം മിനിറ്റിൽ ഒറീഗിയിലൂടെ ലിവർപൂൾ ബാഴ്സയുടെ വലകുലുക്കി തുടങ്ങി. ഹെന്‍ഡേഴ്‌സന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ടെര്‍സ്‌റ്റേഗന്‍ കുത്തിയകറ്റിയെങ്കിലും ഓടിവന്ന ഒറിഗി അനായാസം പന്ത് വലയിലാക്കി. കളിയിലുടനീളം അക്രമിച്ച് കളിച്ച ലിവർപൂൾ ബാഴ്സയുടെ പ്രതിരോധനിരയെ കളിയിലുടനീളം ഭയപ്പെടുത്തി.


ആദ്യ പകുതിക്കിടെ പരിക്കേറ്റ റോബേര്‍ട്‌സണ് പകരം വിനാല്‍ഡം രംഗത്ത് എത്തി. രണ്ടാം പാതിയില്‍ രണ്ട് മിനിറ്റിനിടയിലാണ് രണ്ട് ഗോളുകൾ ജോർജീനോ വിനാല്‍ഡം കണ്ടെത്തുന്നത്. ജോര്‍ഡി ആല്‍ബയുടെ ഒരു പിഴവാണ് തുടക്കമിട്ടത്. റോബര്‍ട്ട്‌സന് പകരമിറങ്ങിയ വെയ്‌നാല്‍ഡമാണ് ക്രോസ് നെറ്റിലാക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് വെയ്‌നാല്‍ഡം തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും ഒരു ക്രോസ് അതിമനോഹരമായി കണക്റ്റ് ചെയ്യുകയായിരുന്നു.എന്നിട്ടും ഉണര്‍ന്ന് കളിക്കാന്‍ ബാഴ്സക്കായില്ല. മികച്ച നല്ല മുന്നേറ്റങ്ങള്‍ പോലും കണ്ടെത്താന്‍ ബാഴ്സക്കായിരുന്നില്ല.