Football Sports

വമ്പൻ ജയവുമായി ജംഷഡ്പൂർ; സെമിക്കരികെ

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജംഷഡ്പൂർ എഫ്സി. ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷഡ്പൂർ കീഴടക്കിയത്. റിത്വിക് ദാസ്, ബോറിസ് സിംഗ്, ഡാനിയേൽ ചീമ എന്നിവർ ജംഷഡ്പൂരിനായി ഗോളുകൾ നേടിയപ്പോൾ നെരുജിസ് വാൽസ്കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ജംഷഡ്പൂരിൻ്റെ നാലാം ഗോൾ ദീപക് ദേവ്രാനിയുടെ സെൽഫ് ഗോൾ ആയിരുന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തി.

23 ആം മിനിട്ടിൽ റിത്വിക് ദാസിലൂടെയാണ് ജംഷഡ്പൂർ ഗോൾ വേട്ട ആരംഭിച്ചത്. 33, 40 മിനിട്ടുകളിൽ യഥാക്രമം ബോറിസ് സിംഗും ഡാനിയൽ ചീമയും ജംഷഡ്പൂരിൻ്റെ സ്കോർ ഉയർത്തി. ആദ്യ പകുതിയിൽ 3 ഗോളിനു മുന്നിട്ടുനിന്ന ജംഷഡ്പൂർ 46ആം മിനിട്ടിൽ അടുത്ത ഗോൾ നേടി. ഇത്തവണ ദീപക് ദേവ്രാനിയുടെ സെൽഫ് ഗോൾ ആണ് ജംഷഡ്പൂർ സ്കോർ ഉയർത്തിയത്. 62ആം മിനിട്ടിൽ നെരുജിസ് വാൽസ്കിസ് ചെന്നൈയിൻ്റെ ആശ്വാസ ഗോൾ നേടി.

16 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 31 പോയിൻ്റുമായാണ് ജംഷഡ്പൂർ പോയിൻ്റ് പട്ടികയിൽ രണ്ടാമത് എത്തിയത്. 17 മത്സരങ്ങളിൽ നിന്ന് 32 പോയിൻ്റുള്ള ഹൈദരാബാഫ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. 18 മത്സരങ്ങളിൽ നിന്ന് 5 ജയം സഹിതം 20 പോയിൻ്റുള്ള ചെന്നൈയിൻ പട്ടികയിൽ എട്ടാമതാണ്.