Sports

തന്ത്രം പാളി സഞ്ജുപ്പട; രോഹിത്തിന് ടിം ഡേവിഡ് വക പിറന്നാൾ സമ്മാനം; മുംബൈക്ക് ജയം

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഏറ്റവും ആവേശം പ്രതീക്ഷിച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 213 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം.

മുംബൈ ഗ്രൗണ്ടിൽ ആദ്യമായിട്ടാണ് ഒരു ടീം 200 റൺസിന് മുകളിൽ പിന്തുടർന്ന് ജയിക്കുന്നത്. തകർപ്പൻ സെഞ്ച്വറി നേടിയ യശ്വസ്വി ജയ്‌സ്വാൾ നടത്തിയ പോരാട്ടം ഇതോടെ വിഫലമായി.

ജയ്‌സൺ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് വേണ്ടപ്പോൾ തുടർച്ചയായി മൂന്ന് പന്തുകൾ സിക്സിന് പറത്തി ടിം ഡേവിഡാണ് മുംബൈയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ്-212/7 (20), മുംബൈ ഇന്ത്യന്‍സ്-214/4 (19.3).

ഇഷാന്‍ കിഷന്‍(23 പന്തില്‍ 28) കാമറൂണ്‍ ഗ്രീൻ (26 പന്തില്‍ 44) സൂര്യകുമാർ യാദവ് 29 പന്തില്‍ 55. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 45* ഉം തിലക് വര്‍മ്മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സോടെയും 29* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി.