Football Sports

ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം; ജമീമയുടെ ചിറകിലേറി ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ടാവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിൻ്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ താരം ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 228 റൺസ് നേടിയത്. ജമീമയ്ക്കൊപ്പം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (52), സ്മൃതി മന്ദന (36), ഹർലീൻ ഡിയോൾ (25) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ബംഗ്ലാദേശിനായി നാഹിദ അക്തർ, സുൽത്താന ഖാത്തൂൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ റണ്ണൗട്ടാണ്.

മറുപടി ബാറ്റിംഗിൽ ഫർഗാന ഹഖ് (47) ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാനയ്ക്കൊപ്പം റിതു മോനി (27), മുർഷിദ ഖാത്തൂർ (12) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യക്കായി ജമീമ 3.1 ഓവറിൽ 3 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ദേവിക വൈദ്യ 3 വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പര 1-1ന് സമനിലയിലാണ്.