Football

സബ് ചെയ്തതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ട സംഭവം; അംഗീകരിക്കാനാവില്ലെന്ന് പരിശീലകൻ

46ആം മിനിട്ടിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പരിശീകൻ എറിക് ടെൻ ഹാഗ്. ക്രിസ്റ്റ്യാനോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. യുണൈറ്റഡിൽ തുടരാൻ താരത്തിനു താത്പര്യമില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.

റയല്‍ വല്ലേക്കാനോക്കെതിരായ പ്രീസീസൺ മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ 46ആം മിനിട്ടിൽ പിൻവലിച്ചത്. ഇതോടെ കുപിതനായ താരം ഡഗൗട്ടിലിരിക്കാൻ തയ്യാറാവാതെ മൈതാനം വിടുകയായിരുന്നു.

പ്രീസീസണിൽ പങ്കെടുക്കാതെ വിട്ടുനിന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വിട്ടുനിൽക്കുന്നതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെൽസിയോട് അപേക്ഷിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ബയേൺ മ്യൂണിക്ക്, ചെൽസി എന്നീ ടീമുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ഇരു ക്ലബുകളും ഇത് തള്ളി രംഗത്തെത്തിയിരുന്നു.

ക്രിസ്റ്റാനോ റൊണാൾഡോ ക്ലബിൽ തുടരുമെന്ന് ടെൻ ഹാഗ് ആവർത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബിൽ തുടരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയർ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡിൽ കളിക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിനാണ് ടെൻ ഹാഗിൻ്റെ പ്രതികരണം.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വില്പനയ്ക്കില്ല. ഞാൻ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങൾ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. സാഹചര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബിൽ തുടർന്നേക്കും.”- ടെൻ ഹാഗ് പറഞ്ഞു.