Sports

ക്രിസ്റ്റ്യാനോ പുറത്തിരുന്നു; നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം

ഖത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം. മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ ലിസ്റ്റിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമിൽ ഉൾപ്പെടാതിരുന്നത്.

9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. 35ആം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. ബെർണാഡോ സിൽവയുടെ ക്രോസിൽ നൈജീരിയൻ താരത്തിൻ്റെ കൈ തട്ടിയതിനു ലഭിച്ച പെനാൽറ്റി ബ്രൂണോ ഗോളാക്കി മാറ്റി. 81ആം മിനിട്ടിൽ ലഭിച്ച നൈജീരിയക്ക് ലഭിച്ച പെനാൽറ്റി ഇമ്മാനുവൽ ഡെന്നിസ് പാഴാക്കി. അടുത്ത മിനിട്ടിലാണ് പോർച്ചുഗലിൻ്റെ നാലാം ഗോൾ വന്നത്. റാഫേൽ ഗുറേറോയുടെ അസിസ്റ്റിൽ നിന്ന് അരങ്ങേറ്റക്കാരനായ ഗോൺസാലോ റാമോസ് പോർച്ചുഗലിൻ്റെ മൂന്നാം ഗോൾ നേടി. 2 മിനിട്ടിനു ശേഷം ജാവോ മരിയോയിലൂടെ പോർച്ചുഗൽ ഗോൾവേട്ട പൂർത്തിയാക്കി. ഗോൺസാലോ റാമോസ് ആണ് ഗോളിനു വഴിയൊരുക്കിയത്.

ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നീട് ടീമുകൾക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 24നാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികൾ. 29ന് ഉറുഗ്വെയെയും ഡിസംബർ 2ന് ദക്ഷിണ കൊറിയയെയും പോർച്ചുഗൽ നേരിടും.