Cricket Sports

ടി20യില്‍ നൂറ് കടക്കാനാവാതെ വിന്‍ഡീസ്; തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 45റണ്‍സിന് ഓള്‍ഔട്ടായ വെസ്റ്റ്ഇന്‍ഡീസ് മൂന്നാം ടി20 യില്‍ പുറത്തായത് 71 റണ്‍സിന്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നാല് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്.

മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റാഷിദ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വില്ലി നാല് വിക്കറ്റ് വീഴ്ത്തിയത്. ഏഴ് പേരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. പതിനൊന്ന് റണ്‍സാണ് വിന്‍ഡീസ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. മൂന്ന് പേരാണ് ഇതിനവകാശികളും. ഓപ്പണര്‍ ജോണ്‍ കേമ്പല്‍, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍. മറുപടി ബാറ്റിങില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 10.3 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.

ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സെടുത്ത് ടോപ് സ്‌കോററായി. അലക്‌സ് ഹെയില്‍സ്(20) ആണ് മറ്റൊരു സ്‌കോറര്‍. ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ഇതില്‍ രണ്ടാം ടി20യിലാണ് വിന്‍ഡീസ് 45 റണ്‍സിന് പുറത്തായത്.