Cricket Sports

ആര്‍ക്കും വിശ്രമം വേണ്ട, വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഫുള്‍ ടീം?

ലോകകപ്പിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തില്‍ നായകന്‍ കോഹ്‌ലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പറയുന്ന താരങ്ങള്‍ക്കൊന്നും വിശ്രമം വേണ്ടെന്നും വിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കാന്‍ സജ്ജമാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത മാസം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇതില്‍ സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബുംറക്ക് മാത്രമാകും വിശ്രമം അനുവദിക്കുക. ഐ.പി.എല്‍ സീസണ്‍ മുതല്‍ തുടങ്ങിയ ബുംറയുടെ അധ്വാനത്തിന് വിശ്രമം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. വിരാട് കോഹ് ലി തന്നെയായിരിക്കും നായകന്‍.

രോഹിത് ശര്‍മ്മയായിരിക്കും ഉപനായകന്‍. മൂന്ന് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റുകളുമടങ്ങിയതാണ് പരമ്പര. വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ അവസാന മത്സരം എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്. ലോകകപ്പിനിടെ പരിക്കേറ്റ് മടങ്ങിയ ശിഖര്‍ധവാന്റെയും വിജയ് ശങ്കറിന്റെയും കാര്യത്തിലും സംശയമാണ്. പരിക്ക് സുഖപ്പെട്ടാല്‍ ധവാനെ ഉള്‍പ്പെടുത്തുമെങ്കിലും ലോകകപ്പില്‍ ലഭിച്ച അവസരങ്ങളില്‍ വിജയ് ശങ്കറിന് മുതലെടുക്കാനാവാത്തതിനാല്‍ ടീമിലെടുക്കുമോ എന്നുറപ്പില്ല. ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ തര്‍ക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നായകന്‍ കോഹ്‌ലിയുടെയും പരിശീലകന്‍ രവിശാസ്ത്രിയുടെയും താല്‍പര്യങ്ങളായിരുന്നുവത്രെ ടീമില്‍ നടപ്പായിരുന്നത്. ഇത് ഉപനായകന്‍ രോഹിത് ശര്‍മ്മക്ക് ദഹിച്ചിരുന്നില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ടീമിനുണ്ട്. അതിനാലാവാം വിശ്രമം വേണ്ടെന്ന് താരങ്ങള്‍ തീരുമാനത്തിലെത്തിയാതെന്നാണ് റിപ്പോര്‍ട്ട്.