Cricket Sports

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; കാവലാളായത് സഞ്ജുവിന്റെ സേവെന്ന് മന്ത്രി ശിവന്‍കുട്ടി

സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ ഇന്നലത്തെ മത്സരത്തിൽ രക്ഷപ്പെടുത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന ഫേസ്ബുക്ക് കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു.

സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ‘സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോറായിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു.” ചോപ്ര ട്വിറ്ററില്‍ കുറിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു. ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിര്‍ത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കില്‍ വൈഡുള്‍പ്പെടെ വിന്‍ഡീസിന് അഞ്ച് റണ്‍ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാന്‍ അവസാന രണ്ട് പന്തില്‍ രണ്ട് മാത്രം മതിയാകുമായിരുന്നു.

അതേസമയം സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് 18 പന്തില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി.