Cricket Sports

വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍

എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലില്‍ കളിച്ചിരുന്ന സമയത്ത് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് ഡാരന്‍ സമ്മി വെളിപ്പെടുത്തിയത്. ആരാധകരുടെ സ്‌നേഹത്തോടെയുള്ള വിളിയെന്ന് കരുതിയിരുന്ന വാക്ക് അധിക്ഷേപമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം അടക്കാനാവുന്നില്ലെന്നാണ് സമ്മി പറഞ്ഞത്. എന്നാല്‍, സമ്മിയുടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിലെ സഹതാരങ്ങള്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി.

ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് ആരാധകരില്‍ പലരും തന്നെ ലങ്കന്‍ താരം തിസര പെരേരയും വിളിച്ചിരുന്നതെന്നാണ് സമ്മി പറഞ്ഞത്. അന്ന് ‘കരുത്തര്‍’ എന്ന അര്‍ഥത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് കരുതിയതെന്നും ഇപ്പോഴാണ് അങ്ങനെയല്ലെന്ന് തിരിച്ചറിയുന്നതെന്നുമായുന്നു സമ്മിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

2013-14 സീസണില്‍ സണ്‍റൈസേഴ്‌സില്‍ സമ്മിയുടെ സഹതാരങ്ങളായിരുന്ന പാര്‍ഥിവ് പേട്ടലും ഇര്‍ഫാന്‍ പത്താനും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ വൈ വേണുഗോപാല്‍ റാവുവുമാണ് സമ്മിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടീമിലെ ആരും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത് പറഞ്ഞു. തനിക്കറിയില്ലെന്നും, ഇങ്ങനെയൊന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് വേണുഗോപാല്‍ റാവു പ്രതികരിച്ചത്.

ഐ.പി.എല്ലില്‍ ആ രണ്ട് സീസണുകളിലും സമ്മിയുടെ കൂടെ താന്‍ കളിച്ചിട്ടുണ്ടെന്നും. അന്ന് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഓര്‍ക്കുന്നില്ലെന്നും പത്താനും പറഞ്ഞു. എന്നാല്‍, വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി. ‘നമ്മള്‍ ഇതേകുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ വംശീയാധിക്ഷേപം ഞാന്‍ പലതവണ കേട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചില താരങ്ങള്‍ ഉത്തരേന്ത്യയില്‍ കളിക്കുമ്പോള്‍ അതുണ്ടായിട്ടുണ്ട്. ആരുടേയും പേരു പറയാന്‍ ഉദ്ദേശിക്കുന്നില്ല’ ഇര്‍ഫാന്‍ പറഞ്ഞു.