Cricket Sports

തകര്‍ത്ത് സ്റ്റോക്‌സും സഞ്ജുവും; പഞ്ചാബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ബെന്‍ സ്‌റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. 50 റണ്‍സെടുത്ത സ്‌റ്റോക്‌സും 48 റണ്‍സെടുത്ത സഞ്ജുവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്റ്റോക്‌സിനെ മടക്കി ക്രിസ് ജോര്‍ദാന്‍ കളി പഞ്ചാബിന് അനുകൂലമാക്കി. പിന്നാലെ എത്തിയ സഞ്ജുവും തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തതോടെ രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ന്നു.

രാജസ്ഥാന്‍ ടോസ് നേടിയെങ്കിലും പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 185 റണ്‍സാണ് പഞ്ചാബ് നേടിയത്. ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് പഞ്ചാബ് 185 റണ്‍സ് നേടിയത്. ഗെയ്ല്‍ 63 പന്തില്‍ 99 റണ്‍സെടുത്തു. പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിംഗ് പുറത്തായി. മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. തുടര്‍ന്ന് രാഹുലും ഗെയ്‌ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഗെയ്‌ലിനൊപ്പം രാഹുലും തകര്‍ത്ത് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.