Cricket Sports

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ‌ നല്‍കി ; പോരാട്ടം കടുക്കും.

മുന്‍ ഇന്ത്യന്‍ താരവും 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനുനായിരുന്ന റോബിന്‍ സിംഗ്, ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം റോബിന്‍ സിംഗ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്‌. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍സിംഗ്, ഇപ്പോളും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ്‍ ചാര്‍ജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീം തുടങ്ങിയവരേയും റോബിന്‍ സിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഏറെ നാളത്തെ കോച്ചിംഗ് പരിചയമുള്ള റോബിന്‍ സിംഗും അപേക്ഷ നല്‍കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് വേണ്ടിയുള്ള മത്സരം കടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ ടോം മൂഡി, ഗാരി കിര്‍സ്റ്റണ്‍, മൈക്ക് ഹെസണ്‍, മഹേള ജയവര്‍ധനെ തുടങ്ങിയവരും ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍. ജൂലൈ 30 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബിസിസിഐ നല്‍കിയിരിക്കുന്ന അവസാന സമയം.

അതേ സമയം നിലവില്‍ ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഏക മുന്‍ ഇന്ത്യന്‍ താരം, റോബിന്‍ സിംഗാണ്. ഇന്ത്യയ്ക്ക് വേണ്ടി 136 ഏകദിനങ്ങളിലും 1 ടെസ്റ്റ് മത്സരത്തിലും ജേഴ്സിയണിഞ്ഞിട്ടുള്ള റോബിന്‍, അഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിന് വേണ്ടിയാണ് കളിച്ചിരുന്നത്.