Cricket Sports

ലഗേജ് തലയിണയാക്കി തറയില്‍ കിടന്നുറങ്ങി ധോണി

മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല. കളത്തിലും പുറത്തുമുള്ള പെരുമാറ്റം തന്നെയാണ് ധോണിക്ക് ഇത്രയും ആരാധകകൂട്ടത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ തറയില്‍ തന്റെ ബാഗ് തലയിണയാക്കി കിടിന്നുറങ്ങുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്.

ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീം അംഗങ്ങളും. ഭാര്യ സാക്ഷിയും ധോണിക്കൊപ്പമുണ്ടായിരുന്നു. അടുത്ത മത്സരമായ ജയ്പൂരിലേക്കുള്ള ഫ്ളൈറ്റ് പുലര്‍ച്ചെയായതിനാലാണ് കളി കഴിഞ്ഞ് സംഘം നേരെ വിമാനത്താവളത്തിലെത്തിയത്. തറയില്‍ കിടക്കുന്നതിന്റെ ചിത്രം ധോണി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പമൊരു കുറിപ്പും.

“ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും’ എന്ന കുറിപ്പാണ് ചിത്രത്തോടൊപ്പം പങ്കുവെച്ചത്. ഐ.പി.എല്ലിലെ മത്സരസമയം കളിക്കാരെ പ്രയാസപ്പെടുത്തുവെന്നാണ് ധോണി ചൂണ്ടിക്കാണിക്കുന്നത്. രാത്രി എട്ടു മണിക്ക് തുടങ്ങുന്ന മത്സരവും ശേഷം സമ്മാനദാനചടങ്ങും അവസാനിക്കുമ്പോഴേക്കും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് ടീം ബസ്സില്‍ ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും പുലര്‍ച്ചെയാകും.

ഇതിനിടയില്‍ വിമാനത്തിന്റെ സമയം രാവിലെയാണെങ്കിലാണ് ഈ പൊല്ലാപ്പുകള്‍. അതേസമയം ധോണിയുടെ ലാളിത്യമാണ് ഇക്കാര്യം തെളിയിക്കുന്നതെന്നാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ധോണിക്ക് വേണമെങ്കില്‍ വിശ്രമിക്കാനായി ഫസ്റ്റ് ക്ലാസ് ലോഞ്ച് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ധോണി ഇഷ്ടപ്പെടുന്നത് ടീമിനൊപ്പം നില്‍ക്കാനാണെന്നും ആരാധകര്‍ പങ്കുവെക്കുന്നു.