Cricket

പരിശീലനത്തിനിടെ ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്; ചെന്നൈക്ക് തിരിച്ചടി

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്. നെറ്റ്സിൽ പരിശീലനത്തിനിടെ ധോണി മുടന്തുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ ധോണിക്ക് പരുക്കേറ്റത് ചെന്നൈ സൂപ്പർ കിംഗ്സിനു കനത്ത തിരിച്ചടിയാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇംപാക്ട് പ്ലേയർ നിയമം. 4 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ ഉൾപ്പെടെ 15 പേരടങ്ങിയ ലിസ്റ്റാണ് കളിക്ക് മുന്നോടിയായി ഒരു ടീം സമർപ്പിക്കേണ്ടത്. ഇതിൽ, 4 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളിലാർക്കും ഇംപാക്ട് പ്ലേയർ ആകാം. അതായത്, കളിക്കിടയിൽ ഒരു താരത്തിന് പകരം നമുക്ക് നമ്മുടെ ഇംപാക്ട് പ്ലേയറെ ഇറക്കാം. അയാൾക്ക് ബാറ്റിങ്ങും ഫുൾ ക്വാട്ട ഓവർ ബോളിങ്ങും ചെയ്യാം. പക്ഷെ, ഇന്നിങ്സിൽ ഇംപാക്ട് പ്ലേയറെ കളത്തിലിറക്കേണ്ടത് പതിനാലാം ഓവറിന് മുൻപ് ആയിരിക്കണമെന്ന് നിബന്ധന ഉണ്ട്. ടീമിൽ നാല് വിദേശ താരങ്ങൾ ഉണ്ടെങ്കിൽ ഇംപാക്ട് താരമായി ഇന്ത്യൻ താരം തന്നെ ഇറങ്ങണമെന്നതും മറ്റൊരു നിബന്ധനയാണ്. സബ്ബ്ഡ് ഓഫ് ആയ കളിക്കാരന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ല. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ പരീക്ഷിച്ച് വിജയിച്ച ഒരു മാറ്റം കൂടിയാണ് ഇംപാക്ട് പ്ലേയർ.

മറ്റൊരു ആകർഷകമായ മാറ്റം പ്ലേയിംഗ് ഇലവനെ പറ്റിയുള്ളതാണ്. പുതിയ നിയമ പ്രകാരം, ടോസ് കഴിഞ്ഞതിന് ശേഷം മാത്രമേ ടീമുകൾക്ക് തങ്ങളുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കാൻ സാധിക്കു. അതായത്, ടോസിനായി മൈതാനത്തേക്ക് വരുന്ന ക്യാപ്റ്റന്റെ കയ്യിൽ രണ്ട് ടീം ഷീറ്റുകൾ ഉണ്ടാകും. ടോസ് ലഭിക്കുന്നതിന് അനുസരിച്ച് ഈ ലിസ്റ്റ് ഉപയോഗിക്കാം. ചുരുക്കത്തിൽ, ടോസിന്റെ ആനുകൂല്യം എന്ന ഘടകം ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് അപ്രത്യക്ഷമാകും. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ ഈ നിയമം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.