Cricket Sports

2011 ലോകകപ്പ് ഫൈനലിനെതിരെ ഒത്തുകളി ആരോപണം; പ്രതികരണവുമായി സംഗക്കാരയും ജയവര്‍ധനയും

ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്…

ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ സംഗക്കാരയും ജയവര്‍ധനയും. 2011 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയായിരുന്നു. വാങ്കഡെയില്‍ ഇന്ത്യക്കെതിരെ നടന്ന ഫൈനലില്‍ ജയവര്‍ധനെ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.

ഒത്തുകളിയെക്കുറിച്ച് വ്യക്തമായ ‘തെളിവു’ണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം നടക്കുമെന്നുമായിരുന്നു സംഗക്കാരയുടെ ട്വീറ്റ്.

‘തെരഞ്ഞെടുപ്പ് നടക്കാറായോ? സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ?’ എന്നായിരുന്നു ജയവര്‍ധനെയുടെ ട്വീറ്റ്. ഈ ട്വീറ്റിനെ റീട്വീറ്റു ചെയ്താണ് സംഗകാരയും വിഷയത്തോട് പ്രതികരിച്ചത്.

ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന ഇദ്ദേഹം നിലവില്‍ രാജ്യത്തെ ഊര്‍ജ മന്ത്രിയാണ്. ശ്രീലങ്കയിലെ സിരാസ ടിവിയോടായിരുന്നു അലുത്ഗാമേജയുടെ പ്രതികരണം.