Cricket Sports

രാഹുൽ, ജഡേജ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം

തോൽവിയിലേക്ക് വീഴുമെന്ന് തോന്നിയിടത്ത് നിന്ന് രാഹുൽ – ജഡേജ കൂട്ടുകെട്ടിന്റെ അവസരോചിതമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം പിടിച്ചെടുത്ത് ടീം ഇന്ത്യ.

ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗൾ ചെയ്യാനായിരുന്നു രോഹിതിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ ഹർദിക്കിന്റെ തീരുമാനം. തുടക്കത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ച ഓസ്ട്രേലിയയെ പിന്നീട് കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ച് കെട്ടി. 35.4 ഓവറിൽ 188 റൺസിന് ഓസ്ട്രേലിയ പുറത്തായി. ഓസ്ട്രേലിയൻ നിരയിൽ 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷമിയും സിറാജും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യ 39 റൺസിന് 4 വിക്കറ്റ് നഷ്ട്ടമായും 83 റൺസിന് 5 വിക്കറ്റ് നഷ്ടമായും തകർന്നിരുന്നു. ആറാം വിക്കറ്റിൽ ജഡേജയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ വിജയിലെത്തിക്കുകയായിരുന്നു. ഫോമില്ലായ്മയിൽ വലഞ്ഞിരുന്ന കെ.എൽ രാഹുൽ 75 റൺസ് നേടി ഇന്ത്യയെ വിജയിലേക്ക് നയിച്ചു. ജഡേജ 45 റൺസ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക് 3 വിക്കറ്റും സ്റ്റോയിനിസ് 2 വിക്കറ്റും നേടി.