Cricket Sports

ആദ്യ ഏകദിനം; ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്

ആസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിംങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് നടക്കുന്നത്.

ഇന്ത്യ: ധവാന്‍, രോഹിത്ത്, രാഹുല്‍, കോലി(ക്യാപ്റ്റന്‍), ശ്രേയസ്, പന്ത്, ജഡേജ, ശാര്‍ദൂല്‍, കുല്‍ദീപ്, ഷമി, ബുംറ

ആസ്‌ട്രേലിയ: വാര്‍ണര്‍, ഫിഞ്ച്(ക്യാപ്റ്റന്‍), സ്മിത്ത്, ലബുഷെയ്ന്‍, ടര്‍ണര്‍, കാരെ, അഗര്‍, കമ്മിന്‍സ്, സ്റ്റാര്‍ക്, റിച്ചാഡ്‌സണ്‍, സാംബ

നിലവിലെ ഫോമും നാട്ടിലാണെന്ന ആനുകൂല്യവും ഇന്ത്യക്ക് തല്‍കാലം മറക്കണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ 3-2 നാണ് നാട്ടിലെ പുലികള്‍ ഓസീസിനോട് അടിയറവ് പറഞ്ഞത്. ആദ്യ രണ്ട് കളികള്‍ ജയിച്ചശേഷമായിരുന്നു ഈ തോല്‍വി. ഈ കണക്ക് തീര്‍ക്കാനാവും കോലിപ്പട ഇറങ്ങുന്നതെന്ന് ഉറപ്പ്. രോഹിതിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണിങ് റോളില്‍ തിരികെ എത്തും. കെ.എല്‍ രാഹുല്‍ മൂന്നാമനും വിരാട് കോഹ്‌ലി നാലാമനായും ഇറങ്ങും. നെറ്റ്‌സില്‍ പോലും എതിരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളറായാണ് ബുംറയെ കോലി വിശേഷിപ്പിച്ചത്. ബുംറക്കൊപ്പം ബൗളിങ് വിഭാഗത്തെ നയിക്കാന്‍ ഷമിയും ഉണ്ട്.

മറുവശത്ത് നാട്ടില്‍ പാകിസ്താനും ന്യുസിലാന്‍ഡിനും എതിരെ നേടിയ ഏകപക്ഷീയമായി നേടിയ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് ആസ്‌ത്രേലിയ എത്തുന്നത്. ടെസ്റ്റിലെ പുതിയ സൂപ്പര്‍ താരം മാര്‍നസ് ലാബുഷെയിന്‍ തന്റെ ഏകദിന കരിയര്‍ ഇന്ത്യക്കെതിരെ തുടക്കമിടും. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ വമ്പന്‍ താരനിരയും ഓസീസ് ടീമില്‍ ഉണ്ട്. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ആദം സാംബയെന്ന റിസ്റ്റ് സ്പിന്നറും ഇക്കുറിയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.