Cricket Sports

അണ്ടര്‍ 19 ലോകകപ്പ്: അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. 24 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുക്കും.

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിനിറങ്ങുന്നത്. പ്രിയം ഗാര്‍ഗാണ് ഇന്ത്യയെ നയിക്കുന്നത്. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ നാല് താരങ്ങള്‍ ഇപ്പോള്‍ തന്നെ ഐ.പി.എല്‍ ടീമുകളുമായി കരാറിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് പുറമേ യശസ്വി ജെയ്‌സ്‌വാള്‍, രവി ബിഷ്‌നോയ്, കാര്‍തിക് ത്യാഗി എന്നിവരാണ് ഇപ്പോഴേ സൂപ്പര്‍ താരങ്ങളായവര്‍.

അന്താരാഷ്ട്ര വേദികളില്‍ കളിച്ച് പരിചയുമുള്ള താരങ്ങള്‍ ഇംഗ്ലണ്ട്, ആസ്‌ട്രേലിയ ടീമുകളിലുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ബംഗ്ലാദേശിനേയും പ്രതിഭകളുള്ള അഫ്ഗാനിസ്ഥാനേയും എഴുതി തള്ളാനാവില്ല. സീനിയര്‍ ടീമിലേക്കുള്ള ചവിട്ടുപടിയെന്നതിനാല്‍ കൗമാര താരങ്ങള്‍ക്ക് കഴിവു തെളിയിക്കാനുള്ള വേദിയാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ്.

അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍,ശ്രീലങ്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ, യു.എ.ഇ, സ്‌കോട്ട്ലാന്റ്,കാനഡ, ജപ്പാന്‍, നൈജീരിയ. ഇതില്‍ ജപ്പാനും നൈജീരിയയും ആദ്യമായാണ് ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുന്നത്.