Cricket Sports

കോഹ്‍ലിയും രഹാനെയും പൊരുതി; ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

അഡലെയ്ഡ് ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 233 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ ചെറുത്തുനില്‍പിലാണ് ടീം 200 കടന്നത്. കോഹ്‍ലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പൂജാര 47 റണ്‍സും രഹാനെ 42 റണ്‍സും നേടി.

ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോഹ്‍ലിയും പൂജാരയും ചേര്‍ന്നാണ് ഒരുവിധം കരകയറ്റിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നതിന് തൊട്ടു മുമ്പ് പൂജാര പുറത്താകുകയായിരുന്നു. പുജാരയെ നഷ്ടപ്പെടുമ്പോള്‍ 100ഇന് മൂന്ന് എന്ന നിലയിലായിരുന്ന ഇന്ത്യയെ പിന്നീട് കോഹ്‍ലിയും രഹാനെയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

74 റണ്‍സ് നേടിയ കോഹ്‍ലി റണ്ണൗട്ടായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന കോഹ്‍ലി രഹാനെയുടെ പിഴവില്‍ റണ്ണൗകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 88 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

അധികം വൈകാതെ 43 റണ്‍സ് നേടിയ രഹാനെയും പുറത്തായതോടെ ഇന്ത്യ 188/3 എന്ന നിലയില്‍ നിന്ന് 196/5 എന്ന നിലയിലേക്ക് വീണു. രഹാനെയെ സ്റ്റാര്‍ക്ക് വീഴ്ത്തിയപ്പോള്‍ ഹനുമ വിഹാരിയെ(16) ജോഷ് ഹാസല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വിഹാരി പുറത്തായ ശേഷം രവിചന്ദ്രന്‍ അശ്വിനും വൃദ്ധിമന്‍ സാഹയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 15 റണ്‍സുമായി അശ്വിനും 9 റണ്‍സുമായി സാഹയും ക്രീസിലുണ്ട്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടുവിക്കറ്റ് എടുത്തപ്പോള്‍ ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.