Cricket Sports

ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടേയെന്ന് ഗാംഗുലി; ദ്രാവിഡിന് നോട്ടീസ് അയച്ച നടപടിക്കെതിരെ വിമര്‍ശവുമായി ഗാംഗുലി

ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിക്ക് പിന്നാലെ രൂക്ഷവിമര്‍ശവുമായി മുന്‍നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദൈവം രക്ഷിക്കട്ടേയെന്ന് പറഞ്ഞ ഗാംഗുലി ഭിന്നതാല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വിമര്‍ശം.

ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍, രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍കൂടിയായ ദ്രാവിഡ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സ് ഉടമസ്ഥരായ ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയയത്. ഓഗസ്റ്റ് 16ന് മുമ്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദ്രാവിഡിന്റെ വിശദീകരണത്തിനനു സരിച്ചായിരിക്കും ബി.സി.സി.ഐ നടപടി സ്വീകരിക്കുക.

മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും ബിസിസിഐ സമാനമായ രീതിയില്‍ നോട്ടീസ് അയച്ചിരുന്നു. അതേസമയം ഗാംഗുലിയുടെ വിമര്ശനത്തിന് പിന്തുണയുമായി മുന്‍ താരം ഹര്‍ഭജന്‍ സിങും രംഗത്ത് എത്തി.