Cricket Sports

ഗാംഗുലിയുടെ ആദ്യ മാറ്റം, ബംഗ്ലാദേശിനെതിരെ പിറയ്ക്കുക ചരിത്രം

കൊല്‍ക്കത്ത: ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുങ്ങി ഇന്ത്യയും. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ചരിത്രത്തിലായി പകല്‍-രാത്രി ടെസ്റ്റ് മത്സരം കളിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ആണ് ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുക.

നേരത്തെ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ഡേ-നൈറ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടിയുളള അനുമതി ചോദിച്ചിരുന്നു. ബിസിസിഐയുടെ അപേക്ഷ സ്വീകരിച്ച കാര്യം ബിസിബി സ്ഥിരീകരിച്ചു. എന്നാല്‍ അന്തിമ അനുമതി നല്‍കിയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

നവംബര്‍ 22നാണ് കൊല്‍ക്കത്ത ടെസ്റ്റ് തുടങ്ങുക. നേരത്തേ, പകല്‍- രാത്രി ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ധാരണയില്‍ എത്തിയിരുന്നു. പിങ്ക് പന്തില്‍ ഒരു പരിശീലനമത്സരം പോലും ഇന്ത്യന്‍ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച്‌ പകല്‍-രാത്രി ടെസ്റ്റിനോട്‌നേരത്തെ മുഖംതിരിച്ചയാളാണ് കോഹ്ലി.

നേരത്തെ, പകല്‍- രാത്രി ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ചിരുന്നു ഗാംഗുലി. വിന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ ബിസിസിഐ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു. പകല്‍-രാത്രി മത്സരങ്ങള്‍ സ്പിന്നര്‍മാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.