Cricket Sports

ഇന്ത്യൻ ക്യാമ്പിലെ കൊവിഡ്; മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി

ടീം അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാറ്റം ഉണ്ടാകില്ല. മത്സരം നീട്ടിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (covid india mayank agarwal)

4 താരങ്ങൾക്കും, പരിശീലക സംഘത്തിലെ നാല് പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, നവദീപ് സെയ്നി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങൾ. ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയ താരങ്ങൾ മൂന്ന് ദിവസമായി ഐസോലേഷണലിൽ ആയിരുന്നു. അടുത്ത പരിശോധനകളിൽ കൂടുതൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരികരിച്ചാൽ ഏകദിന പരമ്പര നീട്ടി വെച്ചേക്കും. ഇന്നലെ അഹമ്മദാബാദിൽ എത്തിയ വിൻഡീസ് താരങ്ങൾ ക്വാറൻ്റീനിൽ ആണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും പേസർ അവേഷ് ഖാനും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ. രോഹിതിനു കീഴിൽ ഇത് ആദ്യമായാണ് വിരാട് കോലി കളിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.

ടീമുകളിൽ മലയാളി സ്പിന്നർ സുധീശൻ മിഥുൻ ഉൾപ്പെട്ടിട്ടുണ്ട്. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ് ടീമിൽ ഉൾപ്പെട്ട മിഥുൻ അഹ്മദാബാദിലെത്തിയിട്ടുണ്ട്. മലയാളി താരത്തിനൊപ്പം തമിഴ്നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ, മധ്യപ്രദേശ് ക്യാപ്റ്റൻ ഋഷി ധവാൻ, മുംബൈ സ്പിന്നർ രാഹുൽ ചഹാർ തുടങ്ങിയവരും റിസർവ് നിരയിലുണ്ട്.