Cricket Sports

ഇത് നോബോളോ ഒത്തുകളിയോ?

ബംഗ്ലാദേശിലെ ടി20 ലീഗായ ബി.പി.എല്ലില്‍ വീണ്ടും ഒത്തുകളി ആരോപണം. വിന്‍ഡീസ് ബൗളറായ ക്രിഷ്മര്‍ സന്തോക്കിയുടെ അസ്വാഭാവികമായ ബൗളിംങാണ് സംശയങ്ങളുയര്‍ത്തുന്നത്. അസ്വാഭാവികമാം വിധം വൈഡായി എറിഞ്ഞ പന്തും ക്രീസിന് പുറത്തേക്ക് നീട്ടി വലിച്ചുവെച്ച നോബോളുമാണ് സംശയത്തിനിട നല്‍കുന്നത്.

ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങള്‍ പിന്‍വാങ്ങിയതോടെ ഈ സീസണില്‍ ബിപിഎല്ലിന്റെ താരപ്രഭ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാതുവെപ്പ് ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.

ഷൈലറ്റ് തണ്ടറും ഛത്തോഗ്രാം ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. സന്തോക്കി എറിഞ്ഞ നാല് ഓവറില്‍ നാല് വൈഡും ഒരു നോ ബോളും താരം എറിഞ്ഞിരുന്നു. ടീമുകളുടെ ആരാധകര്‍ തന്നെയാണ് വിന്‍ഡീസ് താരത്തിന്റെ ബൗളിംങില്‍ സംശയിക്കുന്നുവെന്ന് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്. മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സും സന്തോക്കിയുടെ ബൗളിംങില്‍ അസ്വാഭാവികത പ്രകടിപ്പിച്ചിട്ടുണ്ട്.

2012ല്‍ ആരംഭിച്ച സീസണ്‍ മുതല്‍ തന്നെ ബിപിഎല്ലിനെതിരെ വാതുവെപ്പ് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളും ന്യൂസിലന്റിന്റെ ലൂ വിന്‍സെന്റും അടക്കമുള്ള നാല് താരങ്ങള്‍ ഒത്തുകളിച്ചെന്ന് തെളിഞ്ഞതോടെ 2014ല്‍ ബിപിഎല്‍ തന്നെ റദ്ദാക്കിയിരുന്നു.