Cricket Sports

കങ്കാരുക്കള്‍ക്ക് മുന്നില്‍ പൊരുതി വീണ് കടുവകള്‍

ലോകകപ്പില്‍ ആസ്ട്രേലിക്ക് മുന്നില്‍ പൊരുതി തോറ്റ് ബംഗ്ലാദേശ്. 48 റണ്‍സിനാണ് ഓസീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 382 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മുഷ്ഫീക്കര്‍ റഹീം സെഞ്ചുറി നേടി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍, മഹമ്മദുള്ള എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ആസ്ട്രേലിയക്കായി കൌട്ടര്‍നൈല്‍, സ്റ്റോയിനിസ്, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിരുന്നു. 166(147) റണ്‍സ് നേടിയ ഡേവിഡ് വാര്‍ണ്ണറും 89(72) റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജയും 53(51) റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ക്രീസിലെത്തി വെടിക്കെട്ട് നടത്തി മാക്സ്‍വെല്ലും(32) പുറത്തായി. ബംഗ്ലാദേശിനായി സൌമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ആസ്ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.