Cricket Sports

അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം നല്‍കി പൂനം യാദവ്

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച്‌ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ എതിരാളികളായ ഓസ്ട്രേലിയയെ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി 17 റണ്‍സ് വിജയം പിടിച്ചെടുത്തു. 19.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്.

35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറെയും മാറ്റി നിര്‍ത്തിയാല്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുതത് പന്തുകളില്‍ എല്‍സെ പെറി, റേച്ചല്‍ ഹെയ്ന്‍സ് എന്നിവരെ പുറത്താക്കിയ പൂനം യാദവ് ഓസ്ട്രേലിയയെ 76/3 എന്ന നിലയില്‍ നിന്ന് 82/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

പൂനം യാദവിന് പുറമെ ശിഖ പാണ്ടേ 3 വിക്കറ്റ് നേടി ഓസ്ട്രേലിയയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് പൂനം യാദവ് തന്റെ നാല് വിക്കറ്റ് നേടിയത്. ശിഖ പാണ്ടേ തന്റെ 3.5 ഓവറില്‍ 14 റണ്‍സാണ് വിട്ട് നല്‍കിയത്.