Cricket Sports

വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ രക്ഷാപ്രവര്‍ത്തനം; ഇന്ത്യ 297ന് പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 6ന് 203 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയുടെ(58) അര്‍ധസെഞ്ചുറിയാണ്. നേരത്തെ മുന്‍നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയയുടെ(81) ബാറ്റിംങായിരുന്നു ഇന്ത്യക്ക് ആദ്യദിനം തുണയായത്.

ആറിന് 203 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഋഷഭ് പന്ത് പുറത്തായി. പിന്നീട് അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ(112 പന്തില്‍ 58)യാണ് ഇന്ത്യയുടെ സ്‌കോര്‍ 300 റണ്‍സിന് തൊട്ടടുത്തെത്തിച്ചത്. ഇഷാന്ത് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ ജഡേജ 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതും നിര്‍ണായകമായി. 19 റണ്‍സാണ് ഇഷാന്ത് ശര്‍മ്മ നേടിയത്. മുഹമ്മദ് ഷമി റണ്ണെടുക്കും മുമ്പ് പുറത്തായി. നാല് റണ്‍സുമായി ബുംറ പുറത്താകാതെ നിന്നു.

വിന്‍ഡീസ് നിരയില്‍ കെമര്‍ റോച്ച് നാല് വിക്കറ്റും ഷാനൊണ്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ 3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിംങിന്റെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളും(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കോഹ്ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിംങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്.

എന്നാല്‍, കെ.എല്‍ രാഹുലിന്റേയും(44) രഹാനെയുടേയും നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ 93ലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് രക്ഷയായത്. 32 റണ്‍സെടുത്ത ഹനുമ വിഹാരിയെ റോച്ച് കീപ്പറുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.

പിന്നാലെ, സെഞ്ചുറിക്ക് 19 റണ്‍സ് അകലെ വെച്ച് രഹാനെയുടെ വിക്കറ്റ് ഗബ്രിയേല്‍ തെറിപ്പിച്ചു. 163 പന്തുകള്‍ നേരിട്ട രഹാനെ 10 ബൗണ്ടറികള്‍ നേടിയ ശേഷമാണ് മടങ്ങിയത്. ഋഷഭ് പന്തും(20) രവീന്ദ്ര ജഡേജയുമാണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. വരാനിരിക്കുന്നത് ബൗളര്‍മാരാണെന്നതുകൊണ്ട് തന്നെ ഇവരുടെ കൂട്ടുകെട്ടിന്റെ പ്രകടനം ടെസ്റ്റില്‍ നിര്‍ണ്ണായകമായേക്കും.

ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴ രണ്ട് തവണ തടസപ്പെടുത്തിയ ആദ്യ ദിവസത്തെ കളിയില്‍ 68.5 ഓവര്‍ മാത്രമാണ് എറിഞ്ഞത്.