Cricket Sports

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ആറിന് 233 റണ്‍സ് എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടിം ഇന്ത്യ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുറത്താകുകയായിരുന്നു. 244 എന്ന സ്കോറിലാണ് ഇന്ത്യയെ ഓസിസ് തളച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും, കമിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. 74 റണ്‍സ് എടുത്ത നായകന്‍ കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ രണ്ടാം ദിനം മുന്‍പോട്ട് കൊണ്ടുപോവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ അശ്വിനെ കമിന്‍സ് മടക്കി. 20 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

സ്റ്റാര്‍ക്കിന്റെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ഡ്രൈവ് കളിക്കാനായിരുന്നു സാഹയുടെ ശ്രമം. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് പെയ്‌നിന്റെ കൈകളിലേക്ക് എത്തി. സന്നാഹ മത്സരത്തില്‍ അര്‍ധ ശതകം കണ്ടെത്തിയ ബൂമ്രയുടെ ആത്മവിശ്വാസത്തിനും അഡ്‌ലെയ്ഡില്‍ അധികം ആയുസ് ഉണ്ടായിരുന്നില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസിസിന് 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.