Cricket Sports

ആഞ്ഞടിച്ച്‌ ഇര്‍ഫാന്‍, മില്ലിയയിലെ നരനായാട്ടിനെതിരെ ക്രിക്കറ്റില്‍ നിന്നൊരു ശബ്ദം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്.

രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. ജാമിയ മില്ലിയ , ജാമിയ പ്രൊട്ടെസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. ക്രിക്കറ്റ് ലോകത്ത് നിന്നും ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാര്‍ത്ഥഇ വേട്ടയ്‌ക്കെതിരെ ഒരു താരം പ്രതികരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം കനത്തതിന് പിന്നാലെയാണ് പേലീസ് കാംപസിലേക്ക് കടന്നുകയി അതിക്രമം അഴിച്ചുവിട്ടത്. ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം വന്‍ തെരുവുയുദ്ധമായി മാറിയിരുന്നു.

സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.