Sports

അവാനി ലെഖാറയ്ക്ക് വെങ്കലം; രണ്ടാം മെഡൽ, റെക്കോർഡ്

ടോക്ക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിലാണ് മെഡൽ. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡൽ നേടിയത്. നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ അവാനി നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി. (avani lekhara bronze paralympics)

പാരാലിമ്പിക്സിൽ ഇതോടെ ഇന്ത്യയുടെ മെഡൽ വേട്ട 12 ആയി. പോയിൻ്റ് പട്ടികയിൽ 36ആമതാണ് ഇന്ത്യ. രണ്ട് സ്വർണവും 6 വെള്ളിയും 4 വെങ്കലവുമാണ് ഇന്ത്യക്ക് നിലവിൽ ഉള്ളത്.

പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാർ നേരത്തെ വെള്ളി നേടിയിരുന്നു. ടി 64 വിഭാഗത്തിൽ പ്രവീൺ കുമാർ മറി കടന്നത് 2.07 മീറ്റർ.

അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തിൽ മാരിയപ്പന് റിയോ ആവർത്തിക്കാനായില്ലെങ്കിലും വെള്ളിമെഡൽ നേടാൻ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ ദൂരം താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങൾ നടന്നത്.

അവസാന ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിലായിരുന്നു സ്വർണപ്പോര് നടന്നത്. 1.83 മീറ്റർ ദൂരം അനായാസം മറികടന്ന ഇരുവർക്കും ആദ്യ രണ്ട് അവസരങ്ങളിൽ 1.86 മീറ്റർ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തിൽ മാരിയപ്പൻ ഈ ദൂരം മറികടന്നപ്പോൾ ശരത് കുമാർ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തിൽ 1.86 മീറ്റർ മറികടന്നു. ഇതോടെ സ്വർണപ്പോര് മാരിയപ്പനും സാമും തമ്മിലായി.

ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റർ ദൂരം മറികടക്കാൻ ഇരുവർക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പൻ പരാജയപ്പെട്ടു. എന്നാൽ, മൂന്നാം ശ്രമത്തിൽ 1.88 മീറ്റർ ദൂരം മറികടന്ന സാം ഗ്രീവ് സ്വർണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി.