Football Sports

ലോകകപ്പിന് മുമ്പ് വീണ്ടും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം

അര്‍ജന്റീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാന്‍ നിര്‍ദേശിച്ച് ഫിഫ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ബ്രസീലില്‍ നടന്ന അര്‍ജന്റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്റീന താരങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു.

കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലുണ്ടായത്. പിന്നീട് ഈ മത്സരം നടത്തിയില്ല. ഫിഫ നിര്‍ദേശപ്രകാരം വീണ്ടും മത്സരിക്കാന്‍ സന്തോഷമേയുളളൂവെന്ന് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

ഇരു ടീമുകളുടെയും അപ്പീല്‍ കണക്കിലെടുത്തും സാഹചര്യങ്ങള്‍ കണക്കിലെടുത്തുമായിരുന്നു ഫിഫയുടെ തീരുമാനം. മത്സരം വിജയകരമായി നടത്തുന്നതില്‍ വീഴ്ച വരുത്തിയതിന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ചുമത്തിയ 50,322 ഡോളര്‍ പിഴ ഫിഫ ശരിവെച്ചു.