Football Sports

അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിയാതെ പോയി. രണ്ടാം പകുതിയില്‍ കടുത്ത ആക്രമണം അഴിച്ച് വിട്ട കേരളത്തിന് മിനിറ്റുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു.

ബംഗാള്‍ ഒരുക്കിയ കരുത്തുറ്റ പ്രതിരോധത്തെ മറികടന്ന് നൗഫലും ജെസിനും നേടിയ ഗോളുകളോടെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരളത്തിന് ആവേശ ജയം സമ്മാനിച്ചത്. 84-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ നൗഫല്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയപ്പോൾ പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രാജസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സഫ്‌നാദിന് പകരം ബെംഗളുരൂ എഫ്‌സി താരം ശിഖില്‍ ഇടം നേടി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.