International

അമേരിക്ക ഫോട്ടോഫിനിഷിലേക്ക്; വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയില്‍

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. നിലവിൽ ഫലം പുറത്തുവന്ന ഇടങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത് . വോട്ടുകൾ എല്ലാം എണ്ണിത്തീരും മുമ്പ് വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ അന്തിമ ഫലം വ്യക്തമാകൂ.വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും രംഗത്തുവന്നിട്ടുണ്ട്.

നിലവിൽ 225 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 213 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു.