International

പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു; 12 വര്‍ഷത്തിന് ശേഷം നെതന്യാഹു പുറത്തേക്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭരണം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയെന്നാണ് സൂചന. ഇത്തരം സഖ്യങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നാണ് നെതന്യാഹു പ്രതികരിച്ചത്. അധികാരം നിലര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ അതത്ര എളുപ്പാമാവില്ല എന്നാണ് ഇസ്രായേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് തന്നെയാണ്. നേരത്തെ ലാപിഡ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കെയാണ് ഇസ്രയേല്‍ ഗസ്സയില്‍ അക്രമണം ആരംഭിച്ചത്. ഇതോടെ അദ്ദേഹത്തിന്‍റെ പ്രധാന സഖ്യകക്ഷയായ അറബ് ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്ന് പിന്മാറി.

ഇതോടെ ലാപിഡിന്രെ ശ്രമങ്ങള്‍ വഴിമുട്ടി. ഗസ്സ മുമ്പില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ബുധനാഴ്ച വരെ സര്‍ക്കാര്‍ രൂപീകരണത്തിനായി ലാപിഡിന് സമയമുണ്ട്. തീവ്രദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി യെയര്‍ ലാപിഡ് ധാരണയിലെത്തിയതായാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് പാര്‍ലമെന്‍റ് അംഗങ്ങളാണ് നഫ്താലിയുടെ പാര്‍ട്ടിക്കുള്ളത്. മുന്‍ പ്രതിരോധ മന്ത്രയായിരുന്ന ബെന്നറ്റിന്‍റെ നിലപാടനുസരിച്ചായിരിക്കും ഇസ്രയേലി‍ന്‍റെ രാഷ്ട്രീയ ഭാവി. വാഗ്ദാനങ്ങളുമായി നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടി രംഗത്തുണ്ടെങ്കിലും ബെന്നറ്റ് അത് നിരസിക്കാനാണ് സാധ്യത. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 12 വര്‍ഷത്തോളമായി തുടരുന്ന നെതന്യാഹു യുഗത്തിന് തിരശ്ശീല വീഴും. അതല്ല ലാപിഡിന്‍റെ യെഷ് ആതിഷ് പാര്‍ട്ടിക്ക് ബുധനാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ഈ വര്‍ഷാവസാനത്തോടെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും