International

ലോക മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രംപ്

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പരാമര്‍ശം. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്ഹൗസില്‍ ഇത്തവണ ട്രംപ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. എല്ലാ ജനങ്ങള്‍ക്കും ഭീതി കൂടാതെ പ്രാര്‍ത്ഥന നടത്താന്‍ അവസരമുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

1996 മുതല്‍ എല്ലാ വര്‍ഷവും അമേരിക്കയിലെ വൈറ്റ് ഹൗസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കാറുണ്ട്. ഹിലരി ക്ലിന്റനാണ് ആദ്യമായി ഇഫ്താര്‍ വിരുന്നൊരുക്കിയത്. പിന്നീട് 2017ല്‍ ട്രംപ് ഇഫ്താര്‍ സംഘടിപ്പിക്കുന്നില്ല എന്ന് തീരുമാനമെടുത്തിരുന്നു. ഇത് മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ആരോപിച്ച് നടപടി വലിയ വിവാദമായിരുന്നു.