International

ലോകത്ത് പട്ടിണിയേറും; 100 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് വീഴും

അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു

ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് പോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു.

1870ല്‍ ഉണ്ടായിരുന്ന ആളോഹരി വരുമാനത്തിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും എന്നിങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. വിവിധ മേഖലഖളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ വേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു.

കോവിഡ് കൂടുതല്‍ രാജ്യങ്ങളില്‍ ഇനിയും നാശം വിതയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വൈറസ് ഒന്നാം നമ്പര്‍ ശത്രുവായി തുടരുകയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ തലവന്‍ ടെഡ്രോസ് ആദാനം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണം അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലേറെ. അമേരിക്കയില്‍ അറുപതിനായിരത്തിലേറെ പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമതുള്ള ബ്രസീലില്‍ നാല്‍പ്പത്തി മൂവായിരത്തിലേറെ പേര്‍‌ക്കും. അമേരിക്കയില്‍ തൊള്ളായിരത്തോളവും ബ്രസീലില്‍ 1300ലേറെയും മരണവും റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയില്‍ രോഗികള്‍ ആറ് ലക്ഷം കവിഞ്ഞു.

അത്യാവശ്യ യാത്രകള്‍ക്കല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയും കാന‍ഡയും വിലക്കി. ആഗസ്ത് 21 വരെ നിയന്ത്രണം തുടരും. കോവിഡിന്‍റെ രണ്ടാം വ്യാപനം ഒഴിവാക്കാന്‍ പൊതുഗതാഗതം ജര്‍മനിയില്‍ നിരോധിച്ചു. ഫ്രാന്‍സില്‍ ഇന്‍ഡോര്‍ ആയ പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.