International

കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം

കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.

അതേസമയം, കാബൂൾ സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പൊലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് അഫ്‌ഘാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം നടന്നത്. ഇതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാജി ബാഗ്‌റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് ചാവേറുകൾ സ്ഫോടനം ഉണ്ടാക്കിയത്.

കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടനം നടക്കുന്നത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും അക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.

കാബൂളില്‍ നിന്ന് സൈനികേതര വിഭാഗത്തെ ഒഴിപ്പിക്കുന്ന നടപടി തീവ്രമാക്കിയിട്ടുണ്ട്. ഐഎസ് ആക്രമണം നടന്നതോടെ സൈനികരെ ഒഴിപ്പിക്കുന്ന നടപടി ഓസ്‌ട്രേലിയ നിര്‍ത്തിവച്ചിരുന്നു.