International

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും

സൌദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇതില്‍ രണ്ടേമുക്കാല്‍‌ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കന്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്‌.

മൂന്നരക്കോടിവരുന്ന സൌദിയിലെ ആകെ ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ വിദേശികളാണ്. ഇതില്‍ 2,84,000 വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. 1,16,000 സ്വദേശികള്‍ക്കും ജോലി പോയി. ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും ജനറല്‍‌ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാട്ടില്‍ പോയി കുടുങ്ങിയവരോടടക്കം കോവിഡ് സാഹചര്യത്തില്‍ രാജി വെക്കാന്‍ വിവിധ കന്പനികള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിസന്ധി കാരണം 36000 പേരെയാണ് ടെര്‍മിനേറ്റ് ചെയ്തത്. കോവി‍‍ഡ് സാഹചര്യത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ദേശീയ തൊഴില്‍ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ചില കന്പനികള്‍ സാഹചര്യം മെച്ചപ്പെട്ടതോടെ ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്.

കോവിഡ് വ്യാപനം കുറയുന്നതാണ് നിലവില്‍ സൌദിയിലെ സാഹചര്യം. ഇതു കണക്കു കൂട്ടി വിവിധ കന്പനികള്‍‌ നേരത്തെ താല്‍ക്കാലിമായി പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്. അതേ സമയം, പ്രതിസന്ധി മറികടക്കാന്‍ 31 കന്പനികള്‍ പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ രൂപീകരിക്കുന്നുണ്ട്. ഇതുവഴി ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാനാണ് ശ്രമം.

ട്രാവല്‍, ടൂറിസം, കോണ്‍ട്രാക്ടിങ് മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായത്. വിമാന സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നതോടെ മാത്രമേ ഈ പ്രതിസന്ധി നീങ്ങൂ. അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വ്യോമ ഗതാഗതം സാധാരണ നിലയിലാകൂ. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് വിപണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ കോവി‍ഡ് കാരണം കച്ചവടം കുറഞ്ഞിരുന്നു. വിമാന സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെയേ പ്രവാസികളുടെ സ്ഥാപനങ്ങളില്‍ കച്ചവടം വര്‍ധിക്കൂ.