International

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികൾ

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 67 കടന്നതിനു പിന്നാലെ, അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി” – യുഎസ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ബൈഡന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയുള്ള ജനപ്രതിനിധികൾ രംഗത്തു വന്നിട്ടുണ്ട്. ഇസ്രയേലിന്റെ അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും 25 എംപിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.