International

നൂറ്റാണ്ടുകളെ അതിജീവിച്ച് മച്ചു പിച്ചു കോട്ട; ലോകാത്ഭുതങ്ങളിലെ വിസ്മയ കാഴ്ചകളിലൊന്ന്

കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത

ഏഴു ലോകത്ഭുതങ്ങളിലെന്നും വിനോധ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നുമാണ് പെറുവിലെ മച്ചു പിച്ചു കോട്ട. കൊടുംവനത്തില്‍ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യകത. അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിറാം ബിങ്‍ഹാമാണ് 1911 ല്‍ ഈ കോട്ട കണ്ടെത്തിയത്.

പര്‍വ്വതങ്ങള്‍ക്ക് കുറുകെ പാറക്കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ചതാണ് ഈ പുരാതന കോട്ട. ഇന്‍കാ നാഗരികതയുടെ ശേഷിപ്പുകള്‍ അടയാളപ്പെടുത്തിയ മച്ചു പിച്ചു എന്ന പേരില്‍ അറിയപ്പെടുന്ന കോട്ട ലോകത്തിന് എന്നും അത്ഭുതമാണ് . ഉള്‍വനത്തിനുള്ളില്‍ 2430 മീറ്റര്‍ ഉയരത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് മച്ചു പിച്ചുവിന്‍റെ പ്രധാന പ്രത്യേകത.

അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിറാം ബിങ്‍ഹാവും സംഘവും 1911ല്‍ പെറുവില്‍ നടത്തിയ യാത്രക്കിടയിലാണ് മച്ചു പിച്ചു കണ്ടെത്തുന്നത്. പിന്നീട് നടന്ന ഗവേഷണങ്ങളില്‍ പെറുവിലെ ഇന്‍കാ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഈ കോട്ടയെന്ന് കണ്ടത്തി. ഇന്‍കാ സാമ്രാജ്യം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന പെഷാക്യൂട്ടകിന്‍റെ കാലത്താണ് മച്ചുപിച്ചു കോട്ടയുടെ നിര്‍മാണം ആരംഭിച്ചത്. 70 വര്‍ഷം വരെ സമയമെടുത്ത് 50,000 പേര്‍ ചേര്‍ന്നാണ് കോട്ട നിര്‍മ്മിച്ചത്.

എഡി 1438 മുതല്‍ 1533 വരെ നിലനിന്ന ഇന്‍കാ രാജ വംശത്തിന്‍റെ കാര്‍ഷിക- സാംസ്കാരിക അടയാളപ്പെടുത്തലുകളെല്ലാം മച്ചു പിച്ചുവില്‍ നിന്ന് കണ്ടെത്താം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും തകരാറുകളില്ലാതെ നിലനില്‍ക്കുന്നുവെന്നത് ലോകത്തെ തന്നെ അപൂര്‍വ്വ നിര്‍മ്മിതികളിലൊന്നായി മച്ചു പിച്ചുവിനെ മാറ്റുന്നു. പ്രത്യകമായ രീതിയില്‍ കല്ലുകള് അടുക്കി ചേര്‍ത്ത് നിര്‍മ്മിച്ച കോട്ട പുരാതന വാസ്തുശാസ്ത്രത്തിന്‍റെ മികവിന്‍റെ ഉദാഹരണം കൂടിയാണ്.

1983ല്‍ യുനെസ്കോ ലോക പൈതൃക കെട്ടിടങ്ങളുടെ പദവി നല്‍കിയ മച്ചു പിച്ചു ഇന്നും ലോക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. കോവിഡ് കാലത്തിന് മുന്‍പ് വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നത്.