International

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; വീണ്ടും ഗൂഗിളിനു പിഴയിട്ട് റഷ്യ

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് ഗൂഗിളിനു പിഴയിട്ട് റഷ്യ. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 മില്ല്യൺ റഷ്യൻ റൂബിൾ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാർക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 മില്ല്യൺ റൂബിൾ പിഴ വിധിച്ചിരുന്നു. (Google Fined by Russia)

കഴിഞ്ഞ ജൂൺ മാസത്തിൽ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്കോയിലെ കോടതി പിഴയിട്ടിരുന്നു. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യൺ റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമല്ല.

റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിന് മെയ് 25ആം തിയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിൾ പിഴ വിധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് 5 മില്ല്യൺ റൂബിളും പിഴ വിധിച്ചു.