International

കോവിഡ് 19; ബ്രസീലില്‍ സ്ഥിതി ഗുരുതരം, ലോക്ഡൌണ്‍ കര്‍ശനമാക്കി ചിലി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഒറ്റ ദിവസം 37,278 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,338 പേര്‍ മരിക്കുകയും ചെയ്ത ബ്രസീലിലാണ് നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ്‍ കര്‍ശനമാക്കി.

9,34,769 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ രോഗ വ്യാപനവും മരണനിരക്കും അതിവേഗം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 1,338 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇതുവരെ ആകെ മരിച്ച ബ്രസീലുകാരുടെ എണ്ണം 45,000 കവിഞ്ഞു. 37,000 ത്തിലധികം പേര്‍ക്കാണ് ഇവിടെ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ച അമേരിക്കയില്‍ ഇന്നലെ 849 പേര്‍ മരിച്ചു. ഇതോടെ അമേരിക്കയില്‍ മരിച്ച ആളുകളുടെ എണ്ണം ഒരു ലക്ഷത്തി 19,000 കവിഞ്ഞു. 22 ലക്ഷത്തി 25,000ത്തിലധികം പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. അതിനിടെ, അമേരിക്കയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും റെക്കോഡ് കുറവാണ് രേഖപ്പെടുത്തിയത്.

17 പേര്‍ മാത്രമാണ് ഇന്നലെ ഇവിടെ മരിച്ചതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കി. ബ്രിട്ടണില്‍ 1,279 പേര്‍ക്കും റഷ്യയില്‍ 8,248 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് കേസുകൾ 2 ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ്‍ നടപടികള്‍ കര്‍ശനമാക്കി. പുതുക്കിയ നിയമ പ്രകാരം ചിലിയില്‍ ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 5 വർഷം വരെ തടവും പിഴയും ലഭിക്കും.