International

ഇന്ത്യ- ചൈന സംഘര്‍ഷം: ചര്‍ച്ചക്കും മധ്യസ്ഥതയ്ക്കും തയ്യാറാണെന്ന് ട്രംപ്

സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന

ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്. അതിർത്തി പ്രതിസന്ധി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം റിട്ടയേഡ് ലഫ്റ്റനന്‍റ് ജനറൽ എസ്.എൽ നരസിംഹൻ പറഞ്ഞു. നേരത്തെയുള്ളതാണ് സംഘർഷം. പല തവണ ചർച്ച ചെയ്തു കഴിഞ്ഞു. അതിർത്തിയിൽ കമാന്‍ഡർമാർ തമ്മിലും നയതന്ത്ര തലത്തിലും ചർച്ച ചെയ്യുന്നുണ്ടെന്നും നരസിംഹൻ പറഞ്ഞു. ഡൽഹിയിൽ കരസേന കമാൻഡർമാരുടെ ത്രിദിന യോഗം ഇന്നാരംഭിച്ചു. കരസേനാ മേധാവി ജനറൽ എം.എം നരവാണെയും മുതിർന്ന കമാന്‍ഡർമാരും യോഗത്തിൽ പങ്കെടുത്തു. അതിർത്തി സംഘർഷവും യോഗം ചർച്ച ചെയ്തു.

ഇതിനിടെ എല്ലാ വർഷവും ജൂൺ ഒന്നു മുതൽ നടക്കാറുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം ഇത്തവണ നിറുത്തിവച്ചു. ഗൽവാൻ നദീ താഴ്‍വരയിലെ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചിരുന്നു. ചൈനയും അവരുടെ അതിർത്തിയിൽ നിർമ്മാണങ്ങൾ നടത്തിയിരുന്നു.