International

അമേരിക്കയില്‍ ജൂലൈ മാസത്തോടെ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍

അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈയില്‍ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ മന്ത്രാലയം. മാര്‍ച്ചോടുകൂടി 7 കോടി കോവിഡ് വാക്സിന്‍ ലഭ്യമാകും. നിലവില്‍ കോവിഡ് വാക്സിന്‍ ലഭ്യമല്ലെങ്കിലും പല മരുന്നുകളും പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും സിഡിസി മേധാവി റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.

അതേസമയം അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ കോവിഡ് വാക്സിന്‍ അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. ഒറ്റ ഡോസില്‍ കോവിഡ് പ്രതിരോധം സാധ്യമാക്കുന്ന മരുന്നെന്നാണ് കമ്പനിയുടെ അവകാശവാദം.60,000 പേരാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ മരുന്ന് സ്വീകരിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.