International

സൗദിയിൽ എഞ്ചിനീയറിംഗ് ജോലികളിൽ 20 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കി

സ്വകാര്യമേഖലയിലെ മുഴുവൻ എഞ്ചിനീയറിംഗ് ജോലികളിലും 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മാനവ വിഭവശഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി ഉത്തരവിട്ടു. സ്വദേശികളായ എഞ്ചിനീയർമാർക്ക് മിനിമം വേതനം 7,000 റിയാലിൽ കുറയാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചോ അതിലധികമോ എഞ്ചിനീയർമാർ ജോലി ചെയ്യുന്ന, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. യോഗ്യരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എഞ്ചിനീയറിംഗ് മേഖലകളിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ വർഷം അര ലക്ഷത്തോളം വിദേശികളായ എഞ്ചിനീയർമാർ തൊഴിലുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അതേ സമയം സൗദി എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വമുണ്ടായിരുന്ന സ്വദേശികളുടെ എണ്ണം കഴിഞ്ഞ വർഷം 34 ശതമാനം വർധിക്കുകയും ചെയ്തു. കൂടാതെ മതിയായ പരിചയസമ്പത്തില്ലാത്ത എഞ്ചിനീയർമാരുടെ റിക്രൂട്ട്‌മെന്റും വിലക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ 20 ശതമാനം സൗദിവൽക്കരണവും നിർബന്ധമാക്കിയത്.