India National

കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ ‘വിറപ്പിച്ച’ 16 കാരിക്ക് പിന്തുണയുമായി രോഹിത് ശര്‍മ്മ

യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കൌമാരക്കാരിയായ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ഗ്രേറ്റ ഏവര്‍ക്കും പ്രചോദനമാണെന്ന് രോഹിത് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ഉച്ചകോടിയിലാണ് പതിനാറുകാരിയായ ഗ്രേറ്റ, നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ലോക നേതാക്കളുടെ മുഖത്തു നോക്കി തുറന്നടിച്ചത്. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരരംഗത്തുണ്ട്.

നിങ്ങള്‍ ശാസ്ത്രത്തിന് കാതോര്‍ക്കൂ… ട്രംപിനോട് 16കാരി

ഇതേത്തുടര്‍ന്നാണ് ഗ്രേറ്റക്ക് പിന്തുണയുമായി രോഹിത് ശര്‍മ്മ രംഗത്തുവന്നത്. ”നാം വസിക്കുന്ന ഭൂമിയുടെ രക്ഷ നമ്മുടെ കുട്ടികളിലേക്ക് ചാര്‍ത്തിനല്‍കുന്നത് തീര്‍ത്തും അന്യായമാണ്. ഗ്രേറ്റ തുംബര്‍ഗ്, നിങ്ങൾ ഒരു പ്രചോദനമാണ്. ഇനിയിപ്പോള്‍ ഒഴികഴിവുകളൊന്നും പറയാനില്ല. ഭാവി തലമുറകള്‍ക്കായി സുരക്ഷിതമായ ഒരു ലോകം ഒരുക്കുന്നതിന് നമ്മള്‍ ബാധ്യസ്ഥരാണ്. മാറ്റത്തിനുള്ള സമയമാണിപ്പോള്‍…” – രോഹിത് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

”പൊള്ളയായ വാക്കുകള്‍ പറഞ്ഞ് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എന്റെ ബാല്യം നിങ്ങള്‍ തകര്‍ത്തു” യു.എന്‍ ഉച്ചകോടിയില്‍ ഉയര്‍ന്ന ഗ്രേറ്റയുടെ ശബ്ദം യു.എന്നിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പണത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നും അവര്‍ ചോദിച്ചു. വിമാനയാത്ര ഒഴിവാക്കി ബോട്ടിലാണ് ഗ്രേറ്റ സ്വീഡനില്‍ നിന്നും ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തിനെത്തിയത്.