India National

കശ്മീര്‍: കേന്ദ്രത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റ്, കണ്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് യെച്ചൂരി

യൂസഫ് തരിഗാമിയെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെത്തി തരിഗാമിയെ കണ്ടതിന് ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദങ്ങളെല്ലാം തെറ്റാണ്. താന്‍ കണ്ട കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഇന്നലെയാണ് യെച്ചൂരി ശ്രീനഗറിലെത്തി തരിഗാമിയെ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി യെച്ചൂരിക്ക് സന്ദര്‍ശന അനുമതി നല്‍കിയത്. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും.

ആദ്യ തവണ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ച യെച്ചൂരിക്ക് അനുവാദം ലഭിച്ചിരുന്നില്ല. ശ്രീനഗറില്‍ വിമാനത്താവളത്തില്‍ വച്ച് യെച്ചൂരിയേയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയേയും പൊലീസ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തോടൊപ്പം ശ്രീനഗറിലെത്തിയപ്പോഴും തിരിച്ചയക്കപ്പെട്ടു.

ഒരു തരത്തിലും രാഷ്ട്രീയപരമായ യാത്രയാകരുതെന്നാണ് അനുമതി നല്‍കി യെച്ചൂരിയോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഏതെങ്കിലും രീതിയില്‍ രാഷ്ട്രീയപരമായ പ്രവൃത്തിയായി മാറിയാല്‍ സര്‍ക്കാരിന് യെച്ചൂരിയെ തിരികെ അയക്കാമെന്നും കോടതി അറിയിക്കുകയുണ്ടായി. യെച്ചൂരിയുടേത് പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യമാണന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണ്, തരിഗാമിയെ കാണാനുള്ള യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ കോടതി അനൂകൂല വിധി നല്‍കിയത്.