India

പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി

പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗസിസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം.

തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസിസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. റിട്ട. ജസ്റ്റിസ് മദൻ ബി ലോക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തത്ക്കാലം തുടങ്ങേണ്ടെന്നാണ് ബംഗാൾ സര്‍ക്കാരിനോട് സുപ്രിംകോടതിയുടെ നിർദേശം. പെഗസിസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി.

പെഗസിസ് ഹര്‍ജികളിൽ അടുത്ത ആഴ്ച സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. അതിന് മുമ്പ് ബംഗാൾ സര്‍ക്കാരിന്‍റെ ജുഡീഷ്യൽ സമിതി അന്വേഷണം തുടങ്ങിയാൽ അതിനെതിരെ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം പെഗസിസിൽ സമാന്തര അന്വേഷണമല്ലെന്ന് വിശദീകരിച്ച ബംഗാൾ സര്‍ക്കാര്‍, ഇപ്പോൾ അന്വേഷണം തുടങ്ങില്ലെന്ന് കോടതിക്ക് ഉറപ്പു നൽകി. പെഗസിസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളിലും അടുത്ത ആഴ്ച ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.