India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന ചര്‍ച്ച നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സഖ്യസര്‍ക്കാര്‍ രൂപികരണ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ആകാംഷ നല്‍കുന്ന കാര്യം. ഇന്നലത്തെ ചര്‍ച്ചയോടെ എന്‍.സി.പിയും കോണ്‍ഗ്രസും ധാരണയിലെത്തി കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ., കെസി വേണുഗോപാല്‍ എന്നിവരാണ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപികരണം ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര അന്തരത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുന്‍നിര്‍ത്തിയുള്ള പൊതുമിനിമം പരിപാടിയുടെ പ്രഖ്യാപനവും ഉടന്‍ നടത്തേണ്ടതുണ്ട്. അതേസമയം മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിവരം. കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടികള്‍ക്ക് അതിനനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങളും ലഭിക്കും. അതേസമയം മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്നതില്‍ ചില ശിവസേന എതിര്‍പ്പുന്നയിച്ചുണ്ട്. ആദ്യ രണ്ടരക്കൊല്ലം മുഖ്യമന്ത്രി സ്ഥാനം ഉദ്ദവ് താക്കറെക്ക് നല്‍കാമെന്ന് സമ്മതിച്ചുവെങ്കിലും അഞ്ച് കൊല്ലവും മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നല്‍കുന്നതല്‍ കോണ്‍ഗ്രസും എന്‍.സി.പിക്കും അതൃപ്തി ഉണ്ട്.