India National

ഐ.പി.എസ് ഓഫീസര്‍മാരെ ഉടന്‍ തിരിച്ചയക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് മമത

മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്.

കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡര്‍ റൂള്‍ 6(1) പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സര്‍വീസില്‍ പുതിയ നിയമനങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം മടക്കി അയക്കണമെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം, എപിഎസ് ഓഫീസര്‍മാരെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരിന് എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നടപടി 1954ലെ ഐപിഎസ് വ്യവസ്ഥയുടെ ദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമാണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാന ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നാണംകെട്ട നിഴല്‍ യുദ്ധത്തെ തങ്ങള്‍ അംഗീകരിച്ചു തരില്ലെന്നും മമത പറഞ്ഞു.