India National

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളിൽ രേഖപ്പെടുത്തിയത്. 44 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ്‌, ബി ജെ പി എന്നീ പാർട്ടികൾ നേരിട്ട് ആണ് പല മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നതെങ്കിലും ഇടത് – കോൺഗ്രസ്‌ സഖ്യം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ്‌ സലിം, കേന്ദ്ര. മന്ത്രി ബാബുൽ സുപ്രിയോ, തൃണമൂൽ കോൺഗ്രസിനു വേണ്ടി മുൻ ക്രിക്കറ്റ്‌ താരം മനോജ്‌ തിവാരി തുടങ്ങിയവർ ജനവിധി തേടുന്നുണ്ട്.